Wednesday, January 19, 2011

പത്താമത്തെ രസം

വിരഹത്തിനും ഉന്മാദത്തിനും മധ്യേ
കവിത, റിസര്‍വ് ചെയ്യാത്ത ബര്‍ത്തുപോലെ.
ആന്തര സമരത്തിന്റെ പ്ര ത്യാഖാ ങ്ങള്‍ക്കിടയില്‍
ഭാവനയില്‍ അഭിരമിച്ച്‌
കറുത്ത കവിതയെയും മാറാപ്പിലേറ്റി
നവരസങ്ങളില്‍ ഗവേഷണം നടത്തുന്ന
വെളുക്കാത്ത കവി.
ലഹരിയാകുന്ന ഡിറ്റര്‍ജന്‍റു കള്‍ക്ക്
കണ്ണുനീരില് ചാലിച്ച പയറുപൊടി
മേമ്പൊടിയാകുമ്പോള്‍
വിവാഹമോചനത്തിന് വക്കാലത്തുമായി
മാറ്മറയ്ക്കാത്ത കവിത പടിയിറങ്ങി .
പടിഞ്ഞാറന്‍ വ്യാപാരി പൊളിച്ചു കൊണ്ടുപോയ
പടിവാതിലിന്റെ സ്ഥാനത്തു കവി നിന്നു.
സീസ് മോഗ്രാഫില്‍ തെളിഞ്ഞ
ഒടിഞ്ഞു നുറുങ്ങിയ വരകളുടെ പകര്‍പ്പും
പേര്വയ്ക്കാത്ത കത്തുമായി പോസ്റ്മാന്‍ .
കവി, നവവാല്‍മികി
തോള്‍ സഞ്ചിയില്‍ രുദ്രാക്ഷം തപ്പി.
രാസനാമങ്ങളുരുവിട്ടു.
കാലുറക്കുള്ളിലെ നോട്ടുകള്‍
ഒന്നിനും തികയാതെ .... അവ.
നിലാവത്തെ വെളുത്ത പൂച്ചയെപ്പോലെ
പല്ലിളിച്ചു..... കണ്ണുചിമ്മി ...............പിടിതരാതെ
ചിലവിന്റെ കോളത്തില്‍ ചുവന്ന വരകള്‍ക്ക് മീതെ
മരുഭുമിയില്‍ പെയ്ത മഴ പോലെ
അലിഞ്ഞു പോയി ..
കവി പോയി ....ദൂരേക്ക്‌
ചിതല്‍ പുറ്റുണ്ടാക്കാന്‍ കളിമണ്ണ് തേടി .
ദൂരെനിന്നു ഒരു വില്ലുവണ്ടി
ഉടലില്ലാതെ... നാവ് മാത്രമായി ഒരുവള്‍
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ക്കായി
പല നിറത്തില്‍ തിളങ്ങുന്ന സുദര്‍ശന ചക്രങ്ങളില്‍
സ്വരവും നിറച്ച്‌
അര്‍ഥമില്ലാത്ത വാക്കുകളാല്‍ ഈണങ്ങള്‍ തീര്‍ത്ത്
അവള്‍ കാത്തിരുന്നു ... പടിപ്പുരയില്‍...
കളിമണ്നും ആയി വന്ന വാല്‍മികി
തലകുനിച്ച്‌ പിന്നാമ്പുറത്തുകൂടി അകത്തു കയറി
പത്മാസനസ്തനായി .
നവരസങ്ങള്‍ മന്ത്ര ജപങ്ങളായി
മസ്തിഷ്കം ചതിയുടെ മാറാല തീരത്തു.
രസമൊന്പതും തികയാതെ .....കവി ...
ആര്‍ത്ത നാദം .....പിഴുതെറിയപ്പെട്ട താടിരോമങ്ങള്‍
കാല്‍ ചുവട്ടില്‍ നിന്നും ഒലിച്ചുപോകുന്ന മണ്ണ്
ഒടുവില്‍....
കയ്യില്ലാക്കവിത പിന്നാമ്പുറത്തെത്തി
അവന്റെ ചെവിയില്‍ ഹെഡ്ഫോണ്‍ തിരുകി.
പെരുമ്പറ മുഴക്കം പോലെ .....
യുദ്ധ കാഹളം പോലെ .....
വന്നു.... രസങ്ങള്‍ വന്നു...
ഒന്ന് ... രണ്ടു....ഒടുവില്‍ .....
കൈ വിരലുകള്‍ തീര്‍ന്നു....
വലത്തേ കൈയ്യുടെ പെരുവിരല്‍ തുമ്പില്‍
പത്താമത്തെ രസം ... ഭ്രാന്തം.... ഭ്രാന്തം മാത്രം .....

No comments:

Post a Comment